Sunday 11 April, 2010

അടുക്കി വെച്ചിരിക്കുന്നത് /ദേവസേന

തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.

വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു

അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,അഴകാര്‍ന്നും അലുക്കിട്ടും,ഓരോന്നും.

വെയില്‍ കായിച്ചും 
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.

ആണ്ടൊരിക്കല്‍
റംസാന്‍ മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.


ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,അമ്മക്ക്,മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,നിന‍ക്ക്.എന്ന് ബന്ധപ്പെടുത്തുന്നുണ്ട്

ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത് 

ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.

ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.                                                                                                                                             ദേവസേന

2 comments:

zuhail said...

അല്പം സ്ത്രീ വിരുദ്ധമല്ലേ ഇതിലെ കൊനോട്ടെഷന്‍
കേവലം സാരി തുണികളില്‍ ഒതുങ്ങുന്നതാണോ അവളുടെ ജീവിതം
എത്ര വളര്‍ന്നാലും അവള്‍ക്ക് ശരീരത്തില്‍ നിന്ന് വേര്‍പെട്ട ഒരു അസ്തിത്വം ഉണ്ടാവില്ലേ...?

ഉണ്ണിമൊഴി said...

അടുക്കി വെച്ചിരിക്കുന്നതാണ് ഉടക്കിപ്പോയത്. അലമാരയില്‍ നഫ്തലിന്‍ പുരട്ടി അടുക്കി വെച്ച ജീവിതവും പിന്നെ കൊതിപ്പിക്കുന്ന ആ ഷിഫോണ്‍ സ്പര്‍ശവും....അടര്ന്നകന്നു മാറി നിന്ന് അടുക്കി വെക്കലുകളെ ആസ്വദിക്കാന്‍ കഴിയുന്നത്‌ അനുഗ്രഹം തന്നെ...