Friday 26 March, 2010

തൊടിയില് നിന്നും വീട്ടിലേക്ക് / സുനീഷ് കെ.എസ്

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.

ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.

ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്                                                                                   
സുനീഷിന്റെ ബ്ലോഗ് >>ഞാനില്ലാത്തയിടം >>സുനീഷ്

1 comment:

Sanal Kumar Sasidharan said...

സുനീഷിന്റെ ഈ കവിത മുൻപ് വായിക്കുമ്പോൾ കിം കി ഡുക്കിന്റെ ‘ഫാൾ സമ്മർ വിന്റർ ആൻഡ് ഫാൾ‘ കണ്ടിട്ടില്ല.ആ സിനിമ കണ്ടതിനു ശേഷം ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ ഈ കവിതയ്ക്ക് മറ്റൊരുവിതാനം..!!! എത്രയോ കവിതകൾ ഇങ്ങനെ ആഴം കുറഞ്ഞ വായനകൾക്ക് ഇരയായിത്തീർന്നിട്ടുണ്ടാകും!!