Sunday 11 April, 2010

മരണാനന്തരം / ദേവസേന

രാത്രി സ്വപ്നമായിരുന്നു
അത്ര ചേര്‍ന്ന് രണ്ടു പേര്‍ക്ക് 
കിടക്കാന് കഴിയില്ലായിരുന്നു
അങ്ങനെയായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്
അത്ര മുറുകി 
അത്ര ഇഴുകി
ഇടയില്‍ ഒരു നൂലിഴ പോലും കടക്കാന്‍ പറ്റാതെ
ഉണര്ന്നപ്പോള്‍ 
സ്വപനത്തിലെങ്കിലും 
അതു കണ്ടല്ലോയെന്നായിരുന്നു
ചിരിയായിരുന്നു 
ഉത്സാഹമായിരുന്നു
ഉന്മാദമായിരുന്നു
പിറ്റേന്ന് രാത്രിയാണ് അവന്‍ ചോദിക്കുന്നത്
തെക്കുംചേരിയിലെ പള്ളിസെമിത്തേരിയില്‍
നിനക്കൂടെ സ്ഥലം ബുക്ക് ചെയ്യട്ടേന്ന് 
പട്ടച്ചാരായമായിരിക്കാം ചോദിപ്പിച്ചത്
എന്നിട്ടും ഞാന്‍ പറഞ്ഞു
വേണമെന്ന്
പറ്റിച്ചേര്‍ന്ന്
ഒട്ടിച്ചേര്‍ന്ന് കിടന്നോളാമെന്ന്
ഇത്തിരി സ്ഥലം മതിയെന്ന്.

മരിച്ച് 
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില് വെച്ചു മാത്രം
ഞങ്ങള്‍ രതിയിലേര്‍പ്പെടും
അതു മതി

2 comments:

Ragesh Dipu said...

കുഴിമാടങ്ങള്‍ നമുക്ക് വേണ്ടി സ്വപ്നം കാണും എന്ന് കരുതുന്നത് ഒരു തരം ഒളിച്ചോട്ടമല്ലേ?

ഉണ്ണിമൊഴി said...

അപ്പുറം ഇപ്പുറം ആണ്..ജീവിതമാണ് മരണം.പെട്ടിയിലെ ഇണ ചേരല്‍ ആണ് ജീവിതം.ചിലപ്പോ സ്വന്തം ആത്മാവിനോട്.അല്ലെങ്കില്‍ ഒരു അനാത്മ ശരീരത്തോട്...ആരൊക്കെയോ തട്ടിക്കൂട്ടി തന്ന ആറടി പെട്ടികളില്‍ ആടി തീര്‍ക്കപ്പെടുന്ന അനാസക്ത കര്‍മ്മ യോഗങ്ങള്‍....!!!ഈ നിര്‍വികാരതക്കു പ്രണാമം.